*കോട്ടയം:* വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ മുണ്ടക്കയം സ്വദേശിയായ യുവാവ് അറസ്റ്റിൽ.
പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകന്റെ കയ്യിലുള്ള നഗ്നചിത്രങ്ങൾ വീണ്ടെടുത്ത് നൽകാമെന്ന് ഏറ്റ ഇഷാം, പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി കാൽലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തു.
വിദ്യാർത്ഥിനി നേരത്തെ പ്രണയത്തിലായിരുന്നപ്പോൾ കാമുകന് നഗ്നചിത്രങ്ങൾ അയച്ചിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങൾ ഫോണിൽനിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാർത്ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാൻ പുതിയ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു.
എന്നാൽ നഗ്നചിത്രങ്ങൾ നൽകാൻ വിദ്യാർത്ഥിനി തയ്യാറായില്ല. തുടർന്ന് വിവരം കൂട്ടുകാരിയെ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. ചിത്രങ്ങൾ തിരിച്ചെടുത്തുനൽകാമെന്ന് പുതിയ ഹാക്കർ ഇഷാം ഉറപ്പുനൽകി.
പിന്നീട് ചിത്രങ്ങൾ വീണ്ടെടുത്തെന്നും, ഒത്തുനോക്കാൻ വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാനും ഇയാൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വിദ്യാർത്ഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് ഹാക്കർക്ക് അയച്ചു കൊടുത്തു.
നഗ്നചിത്രങ്ങൾ ലഭിച്ചതോടെ,
യുവാവ് ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാൽലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വിദ്യാർത്ഥിനി കൂട്ടുകാരിയുടെ മാല പണയം വെച്ച് ഹാക്കർക്ക് 20,000 രൂപ നൽകി.
എന്നാൽ വീണ്ടും ഭീഷണി തുടർന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.