തിരു.: സർക്കാർ കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ലോഡ് ഷെഡിംഗ് ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതു സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സർക്കാരിന് കത്ത് നൽകി. മുൻകൂർ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡിംഗ് തടങ്ങുമെന്നാണ് മുന്നറിയിപ്പ് നൽകിയത്.
ഇതു സംബന്ധിച്ച് പരീക്ഷാ കാലമായതിനാൽ ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ് വൈദ്യുത ബോർഡ്.
മഴ കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭ്യമാകില്ലെന്നതും വെല്ലുവിളിയാണ്. എന്നാൽ, ഓപ്പൺ സോഴ്‌സുകളിൽ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിന് മുൻകൂർ പണം നൽകേണ്ടി വരും. കോടികൾ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ തന്നെ ബോർഡിന് വായ്പയും ലഭ്യമല്ല.
വൈദ്യുതി ബിൽ കുടിശ്ശിക വർദ്ധിച്ചതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്ഇബിയ്‌ക്ക് വായ്പ ലഭിക്കാത്തതിന്റെ പ്രധാനകാരണം. റിസർവ് ബാങ്ക് വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവിൽ കെഎസ്ഇബിയും. ഇനി വായ്പ കിട്ടിയാൽ തന്നെ ഇതിന് ഭീമമായ പലിശ നൽകേണ്ടതായി വരുമെന്നതാണ് പ്രശ്നം.
അതേസമയം, കെഎസ്ഇബിയ്ക്ക് കിട്ടാനുള്ള വൈദ്യുതി ബിൽ കുടിശിക കോടിക്കണക്കിനാണ്. ഇത് പിരിച്ചെടുക്കാൻ കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ല. സാധാരണക്കാരൻ കുറഞ്ഞ തുക ബില്ലടയ്ക്കാനുണ്ടെങ്കിലും കണക്ഷൻ വിഛേദിക്കുന്ന ബോർഡ്, പക്ഷേ വൻകിട സ്വകാര്യ കമ്പനികളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും തൊടാറില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.