കൊച്ചി: ക്രിമിനൽ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനുള്ള അധികാരം ആളുകളെ ഉപദ്രവിക്കാനോ ശിക്ഷിക്കാനോ ഉപയോഗിക്കരുതെന്നു ഹൈക്കോടതി. അറസ്റ്റിനു മുൻപു മുൻകൂർ നോട്ടീസ് നൽകുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ അർണേഷ് കുമാർ കേസിലെ വിധി പൊലീസ് കർശനമായി നടപ്പാക്കുന്നുണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ സർക്കാരിനുള്ള അധികാരം പൊലീസ് മുഖേന നടപ്പാക്കുമ്പോൾ ചട്ട വ്യവസ്ഥകളും കോടതിവിധികളും മാനിക്കണമെന്നാണു കോടതിയുടെ താക്കീത്. വാറന്റ് ഇല്ലാതെ അറസ്റ്റ് സാധിക്കുന്ന സാഹചര്യം ഏതൊക്കെയെന്നു ക്രിമിനൽ നടപടി ചട്ടം 41ൽ പറയുന്നുണ്ട്. സുപ്രീം കോടതിയുടെ ഉൾപ്പെടെ വിധികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല, അതിനു ന്യായീകരണം നിരത്താൻ നോക്കരുത് - കോടതി പറഞ്ഞു.
നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്തു 15 ദിവസം ജയിലിൽ അടച്ചെന്ന് ആരോപിച്ചാണു വിശ്വാസവഞ്ചനാ കേസിൽ പ്രതിയായ തൃശൂർ സ്വദേശി മുഹമ്മദ് റാഫിയാണു വടക്കാഞ്ചേരി സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.വി. സതീഷ് കുമാറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഉദ്യോഗസ്ഥന്റെ മാപ്പപേക്ഷ അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
7 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിനു മുൻപ് ക്രിമിനൽ നടപടി ചട്ടം 41 എ പ്രകാരം നോട്ടീസ് നൽകണമെന്നാണ് അർണേഷ് കുമാർ കേസിലെ സുപ്രീം കോടതി വിധി. ഈ വിധിയനുസരിച്ചുള്ള നോട്ടീസ് വ്യവസ്ഥ നടപ്പാക്കുന്നതിൽ പൊലീസ്, അന്വേഷണ ഏജൻസികൾ വീഴ്ച വരുത്തിയാൽ കോടതികൾക്ക് ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടിയെടുക്കാമെന്നു സതീന്ദർ കുമാർ കേസിലും സുപ്രീം കോടതി വ്യക്തമാക്കി.