റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്.
അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുടെ ടീം വർക്കാണ് ദൗത്യം വിജയത്തിലേക്കെത്തിച്ചതെന്ന് സിസിഎഫ്, ആർ എസ്. അരുൺ പറഞ്ഞു. നാട്ടുകാരും ആരോഗ്യവകുപ്പും വനം വകുപ്പും കെഎസ് ഇബിയും അടക്കം ചേർന്നുള്ള ടീം വർക്കാണ് വിജയത്തിലേക്ക് എത്തിച്ചത്.
ഇന്നലെ രാവിലെ തന്നെ അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞു. ചക്കക്കൊമ്പനും അരിക്കൊമ്പന് ഒപ്പമുണ്ടായിരുന്നു.
മയക്കു വെടിവെക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് അരിക്കൊമ്പനെ എത്തിച്ചതോടെയാണ് മയക്കുവെടി വെച്ച് ലക്ഷ്യത്തിലെത്തിയത്.
നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതായിരുന്നുവെന്നും സിസിഎഫ്, ആർ എസ് അരുൺ പറഞ്ഞു.