പാക് അധീന കശ്മീരിൽ സംഘർഷം. രണ്ട് പേർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. മുസഫറാബാദിൽ പാകിസ്‌താൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടായി. പാക് സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവെച്ചത്. മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്.
70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ സമരമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ഭരണകൂടത്തിന് മിർ മുന്നറിയിപ്പും നൽകി. പണിമുടക്കിനെ 'പ്ലാൻ എ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനങ്ങളുടെ ക്ഷമ നശിച്ചുവെന്നും അധികാരികൾ ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പ്ലാൻ ബി' ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.