സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോർത്തി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി എടുത്ത് നിലപാട് സ്വാഗതാര്‍ഹമാണ്. നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തിയത്. അതിനുള്ള അവകാശം മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കുമില്ല. എല്ലാവര്‍ക്കും ഡി എയും അലവന്‍സും കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാട്സ് ആപ്പിലാണ് ലഭിച്ചത്. ജഡ്ജിമാര്‍ക്ക് വരെ ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ട് ഇത് നിര്‍ത്തിച്ചത്.
ഗുരുതരമായ തെറ്റാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്തത്. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് വേണ്ടത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നപ്പോള്‍ തന്നെ കഴിഞ്ഞ ഞായറാഴ്ച താന്‍ പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പുറത്തു വിട്ടിരുന്നു. എന്നാല്‍ അതിന് മറുപടിപറയാന്‍ കൂട്ടാക്കാതെ ഡാറ്റാ ചോര്‍ന്നില്ലന്ന ഒഴുക്കന്‍ മറുപടി ചീഫ് സെക്രട്ടറിയെക്കൊണ്ടിറക്കിച്ച് തടിതപ്പുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്പ്രിംഗ്ളര്‍ വിഷയത്തിലും സമാനമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
വിദേശ കമ്പനി നമ്മുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ ഞാന്‍ പുറത്തുവിട്ടപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാതെ അന്നത്തെ സെക്രട്ടറി ശിവശങ്കരനെക്കൊണ്ട് മറുപടി പറയിച്ചു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്ക് മുഖ്യമന്ത്രിക്കോ മറ്റാര്‍ക്കുമോ കടന്നുകയറാനുള്ള അവകാശമില്ല. ഈ ഫോണ്‍ നമ്പരുകള്‍ എല്ലാം എടുത്ത് എല്ലാവര്‍ക്കും വാട്സ്ആപ്പ് മെസ്സേജ് അയച്ചത് നിയമവിരുദ്ധമാണ്. ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അധികാരമില്ല. പുട്ടസ്വാമി കേസ് ഓഫ് യൂണിയന്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന കേസിലാണ് ഏറ്റവും ആദ്യമായി ഇങ്ങനെ ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിവരങ്ങള്‍ ചോര്‍ത്തിയതോടെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അധികാര ദുര്‍വിനിയോഗം ചെയ്തിരിക്കുന്നു.














































































