തിരുവനന്തപുരം: പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയിൽ നിർവഹിക്കുമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. കേരളത്തിലെ പൊതുസമൂഹത്തോട് ഒരുപാട് നന്ദിയുണ്ട്. തളർത്താൻ ആകില്ലെന്നും ഷാനിമോൾ വ്യക്തമാക്കി. വെട്ടിമാറ്റി എന്ന് കരുതുന്നില്ല. ഇപ്പോൾ ഒരു സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ഇനി എവിടെ എത്തിച്ചേരണമെന്നുള്ളതിൽ സമയമുണ്ട്. ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല. പാർട്ടി ഇപ്പോൾ തന്ന അംഗീകാരം വലുത്. തിരിച്ചടികളിൽ നിന്ന് തിരിച്ചു വരുന്നതാണ് തന്‍റെ രീതി. ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലെന്നും ഷാനിമോൾ വ്യക്തമാക്കി. സ്ഥാനങ്ങൾ കിട്ടാത്ത ഒരുപാട് പേരുണ്ട്. സീറ്റ് കിട്ടാത്തവര്‍ ഒരുപാട് പേരുണ്ട്. രാഷ്ട്രീയപ്രവർത്തകരെ സംബന്ധിച്ച് സ്ഥിരോത്സാഹം വേണമെന്നും ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഷാനിമോളിനെയും വി ടി ബൽറാമിനെയും വളരെ ആസൂത്രിതമായാണ് കെസി പക്ഷം വെട്ടിയത്. തുളസിയെ ഇറക്കിയുള്ള ഒറ്റ നീക്കത്തിൽ ആ തന്ത്രം വിജയിച്ചു. പാലക്കാട് നിന്നുള്ള മന്ത്രി, സ്ത്രീ പ്രാതിനിധ്യം എല്ലാം തുളസിക്ക് അനുകൂലമായി മാറി. ഒപ്പം ഷാനിമോളിൽ നിന്നും തുളസി വന്നതോടെ മന്ത്രി പദവി അകന്നു. ഷാനിമോളിനായി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും എഐസിസി ആശീര്‍വാദത്തോടെ ടി സിദ്ദിഖ് മന്ത്രി സ്ഥാനം കൊണ്ട് പോയി.












































































