ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ് നിര്‍വ്വഹിച്ചത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി.
പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോള്‍ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീര്‍ന്നു ശ്രീനാരായണഗുരു. കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തില്‍ ജനിച്ചു. കൊച്ചുവിളയില്‍ മാടനാശാന്‍ അച്‌ഛന്‍ വയല്‍വാരത്ത് കുട്ടി അമ്മയും. നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ബാല്യത്തില്‍ത്തന്നെ സിദ്ധരൂപം അമരകോശം ബാലപ്രബോധം എന്നിവ പഠിച്ചു.
കുട്ടിക്കാലത്ത് തന്നെ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു നാണു. ഈശ്വരാഭിമുഖ്യവും ചിന്താശീലവും സദാ പ്രകടമായിരുന്നു. ക്ഷേത്രദര്‍ശനം , ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. സംസ്‌കൃത പഠനത്തിനായിപുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്‍പിളള ആശാന്‍റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട്. കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം നാണു വീടിനടുത്ത ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു. അങ്ങിനെ നാട്ടുകാര്‍ക്ക് നാണുഭക്തന്‍ നാണുവാശാനായിത്തീര്‍ന്നു. ഒഴിവ് സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുളള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തു.
ഇതിനിടയില്‍ ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട് നാണു ചാര്‍ച്ചയിലുളള കാളി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. സ്വതേ ലൗകികാഭിമുഖ്യം ഇല്ലാതിരുന്ന നാണു, താമസിയാതെ വിവാഹജിവിതം വേണ്ടെന്ന് വച്ച് വീടു വിട്ടു. നിതാന്ത സഞ്ചാരിയായിരുന്നു നാണു ആശാന്‍. ഈ യാത്രകളിലെവിടെയോ വച്ച് ഷണ്‍മുഖദാസന്‍ എന്ന പേരുളള ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടി. ഈ കൂടിക്കാഴ്‌ച ആത്മാവിന്‍റെ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരുന്ന ഇരുവര്‍ക്കും അമൃത തുല്യമായ അനുഭവമായിത്തീര്‍ന്നു.