തിരു.: വടക്കഞ്ചേരിയില്‍ നടന്ന അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്ന് കെഎസ്ആര്‍ടിസി. 2014-ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്ട് പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് നല്‍കി വരുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്. ഇതില്‍ നിന്ന് അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മരണമടഞ്ഞ മറ്റു രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പത്തുലക്ഷം നല്‍കും. വേഗത്തില്‍ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് തുക ലഭ്യമാകുന്നത്.
ന്യൂ ഇന്ത്യ അഷ്വറന്‍സിൽ നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് നല്‍കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ 15 രൂപ വരെ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി മേല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികിത്സാ നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥയുണ്ട്. ഇത് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത മറ്റ് യാത്രക്കാര്‍ക്കും ക്ലെയിം വരുന്ന മുറയ്ക്ക് സെസ് ഇന്‍ഷറന്‍സില്‍ നിന്ന് ലഭിക്കും.