കോട്ടയം: രണ്ടാഴ്ചയായി കാഞ്ഞിരപ്പള്ളിക്കടുത്ത് ജനവാസമേഖലയിൽ എത്തി ഭീതി പടർത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. നെല്ലിക്കാമറ്റം എസ്റ്റേറ്റ് ഭാഗത്തു വച്ചാണ് കാട്ടുപോത്തിനെ പിടികൂടിയത്. ആദ്യഘട്ടത്തിൽ കാട്ടുപോത്തിനെ വന്ന വഴിത്താരയിലൂടെ കാട്ടിലേക്ക് തിരിച്ചു ഓടിക്കാൻ ആയിരുന്നു വനം വകുപ്പിൻ്റെ ശ്രമം. എന്നാൽ ഇത് വീണ്ടും കാട്ടുപോത്തിൻ്റെ ആക്രമണത്തിന് ഇടയാക്കും എന്നുള്ളതിനാൽ കാട്ടുപോത്തിനെ പിടികൂടി പരിഹാരം കാണണമെന്ന് അധികൃതർ നിലപാട് എടുത്തു.തുടർന്ന് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ മയക്കുവെടിയേറ്റ കാട്ടുപോത്ത് നാട്ടുകാരെ വിറപ്പിച്ചു കൊണ്ട് വിരണ്ടോടിയെങ്കിലും ഒടുവിൽ തളർന്നു വീണു. വെടിയേറ്റ് വീണ കാട്ടുപോത്തിനെ പെരിയാർ ടൈഗർ റിസർവിൽ എത്തിക്കുമെന്നും തുടർന്ന് കാട്ടുപോത്തിൻ്റെ ശല്യം ഉണ്ടാവാതിരിക്കാൻ പരമാവധി മുൻകരുതലുകൾ എടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
