പീരുമേട്: ഇടുക്കി പീരുമേട് ഡിവൈ എസ്പി പി. ജെ കുര്യാക്കോസിനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച പ്രതികളെ ഒളിവിൽ പോകാനും, തെളിവുകൾ നശിപ്പിക്കാനുംഡിവൈഎസ്പി ശ്രമിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. പോലീസ് കണ്ടെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡിവൈ എസ് പി നിർദ്ദേശം നല്കി.ഡി വൈ എസ് പി ബോധപൂർവ്വം പ്രതികൾക്ക് ഒളിവിൽ പോകുവാനും,തെളിവുകൾനശിപ്പിക്കുവാനും അവസരം ഒരുക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കുമളി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മേയ് ഒമ്പതിന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തിവന്ന പാലാ പൂവരണി മോളോപറമ്പിൽ മാത്യു ജോസ് (36), കടയിലെ സഹായി കുമളി ചെങ്കര കുരിശുമല സ്വദേശി കെ. സക്കീർ മോൻ (24) എന്നിവരാണ് പീഡനക്കേസിൽ അറസ്റ്റിലായ പ്രതികൾ.
രാജസ്ഥാൻ സ്വദേശിനിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കുമളിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തതായി വ്യക്തമായിരുന്നു. ഇതിനു ശേഷം നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 600 ഗ്രാം സ്വർണം ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തു.
ഒളിവിൽ പോയ പ്രതികളെ ഇടുക്കി എസ്.പിയുടെ പ്രത്യേക സ്ക്വാഡ് ജൂൺ 15ന് മധുരയിൽനിന്നാണ് പിടികൂടിയത്. ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ ഡിവൈ.എസ്.പിയുടെ നടപടി സഹായിച്ചെന്നാണ് എ.ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പരാതി ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കട്ടപ്പനയിലെ കടയും വീടുംപൊലീസ് പരിശോധിച്ച് മൊബൈൽ ഫോണുകൾ, ഐപാഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.