കുമരകം: കരാര്‍ പ്രകാരം കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നാല് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിൽ. കോണത്താറ്റ് പാലം നിര്‍മ്മാണ ഉദ്ഘാടന ദിവസം നാട്ടുകാരുടെ കെെയ്യടി നേടിയ പ്രഖ്യാപനമാണ് മന്ത്രിയും കാേൺട്രാക്ടറും നടത്തിയത്. 18 മാസമെന്തിന് ആറു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും എന്നതായിരുന്നു ആ പ്രഖ്യാപനം. എന്നാൽ, നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ് 14 മാസവും 13 ദിവസവും പിന്നിടുമ്പോള്‍ കോണത്താറ്റ് പാലം നിര്‍മ്മാണം എങ്ങുമെത്താത്ത നിലയിലാണ്. 18 മാസം നിര്‍മ്മാണ കാലാവധി എന്നിരിക്കെ അപ്രോച്ച് റോഡ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുണ്ട്. 2022 മെയ് മാസം ഒന്‍പതാം തീയതി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. കരാറുകാരനുമായുള്ള എഗ്രിമെന്റ് കിഫ്ബി ഒപ്പിടാത്തതു മൂലം ആറു മാസങ്ങള്‍ക്ക് ശേഷം നവംബർ ഒന്നിനാണ് പാലം പൊളിച്ച് നീക്കി നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. ഇതോടെ ആറു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന ആദ്യ പ്രഖ്യാപനം ജലരേഖയായി, എന്നാല്‍, 2022 നവംബര്‍ ഒന്നാം തീയതി ആരംഭിച്ച നിര്‍മ്മാണം എട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും പാതിപോലും പൂര്‍ത്തീകരിക്കാത്ത നിലയിലാണ്. ശരവേഗത്തില്‍ നിര്‍മ്മാണമെന്ന് പറയുമ്പോഴും 2-3 തൊഴിലാളികളാണ് പാലത്തിന്റെ പണികള്‍ക്കായി ഇവിടെയുള്ളത്. നാല് ബീമുകളില്‍ ഒരെണ്ണം കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞു. രണ്ടാമത്തെ ബീം അടുത്ത ആഴ്ച കോണ്‍ക്രീറ്റ് ചെയ്യുമെന്നാണ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നത്. മാസങ്ങളായി മഴയും വെയിലുമേറ്റ് ബീമിന്റെ കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ഡിസൈനിംഗ് വിഭാഗത്തില്‍ നിന്നും അപ്രോച്ച് റോഡിന്റെ രൂപഘടന കരാറുകാര്‍ക്ക് ലഭിച്ചിട്ടില്ല. ഡിസൈന്‍ ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സമയം കണക്കാക്കാന്‍ സാധിക്കൂ. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.