കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കായിരുന്നു സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് നിയമപ്രകാരം നിരോധന അധികാരം കേന്ദ്രസർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന്റെ ഭാഗമായിട്ടായിരുന്നു സർക്കാർ 60 ജി എസ് എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചിരുന്നത്. ഇത് സംബന്ധിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
