തിരു.: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ നിയമന തട്ടിപ്പ്. 39 പേരിൽ നിന്നായി 2.5 കോടി രൂപയിലേറെ തട്ടിയെടുത്തു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന മാവേലിക്കര സ്വദേശികളായ സംഘമാണ് തട്ടിപ്പ് നടത്തിയത്.കോവിഡിന്റെമറവിലായിരന്നു തട്ടിപ്പിന്റെ തുടക്കം.
ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശിനിയ്ക്ക് വൈക്കം ക്ഷേത്രകലാപീഠത്തില്‍ പ്യൂണായി ജോലി നല്‍കാമെന്ന് പറഞ്ഞ് 3,14,000 രൂപ വാങ്ങിയതാണ് ആദ്യം സംഭവം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ലെറ്റര്‍ പാഡില്‍ ചെയര്‍മാന്റെ ഒപ്പോടു കൂടി വ്യാജ നിയമന ഉത്തരവും നല്‍കി. ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ യുവതി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 39 പേര്‍ തട്ടിപ്പിന് ഇരയായെന്ന് കണ്ടെത്തി.
39 പേരിൽ നിന്നായി 2.45 കോടി രൂപയാണ് തട്ടിയെടുത്തത്. ക്ലര്‍ക്ക്, പ്യൂണ്‍, സെക്യൂരിറ്റി തുടങ്ങിയ ജോലികളുടെ പേരിലായിരുന്നു തട്ടിപ്പ്. മാവേലിക്കര സ്വദേശിയായ വിനീഷാണ് മുഖ്യപ്രതി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എന്ന പേരിലാണ് വിനീഷ് ഉദ്യോഗാര്‍ത്ഥികളെ സമീപിച്ചിരുന്നത്. വിനീഷിനെ കൂടാതെ ദേവസ്വം ബോര്‍ഡ് പമ്പ പെട്രോള്‍ പമ്പിലെ താല്‍കാലിക ജീവനക്കാരനായിരുന്ന രാജേഷ് ഉള്‍പ്പെടെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, തട്ടിപ്പ് പുറത്തറിഞ്ഞ ശേഷവും പ്രതികളുടെ അറസ്റ്റ് വൈകാന്‍ കാരണം അന്വേഷണ വിവരങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടിയെടുക്കാൻ ഡിജിപി നിര്‍ദ്ദേശം നല്‍കി.