കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരെയുളള ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി.ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ നേരിട്ടുകൂടെയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു. അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു. അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം കോടതി തളളി. പ്രാഥമികാന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും നിരസിച്ചു.
