മനുഷ്യനന്മയ്ക്കായുള്ള മികച്ച മാധ്യമ ഇടപെടലുകള്‍ നടത്തിയവര്‍ക്ക് മലപ്പുറം പ്രസ് ക്ലബ് നല്‍കുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്.
30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അഞ്ചിന് വൈകിട്ട് 5.30ന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ ശശി തരൂർ എംപി പുരസ്കാരം സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, മംഗലം ഗോപിനാഥ് എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്കാരദാനച്ചടങ്ങില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
മലയാള മനോരമയിൽ ജോലി ചെയ്യുന്നതിനിടെ, സാമൂഹികനന്മ ലക്ഷ്യമിട്ട് നടത്തിയ ഒട്ടേറെ പദ്ധതികൾക്ക് നേതൃത്വം നൽകിയതും കേരളത്തിന്റെ വികസനക്കാഴ്ചപ്പാട് രൂപപ്പെടുത്തിയ പരമ്പരകൾക്കും സെമിനാറുകൾക്കും പിന്നിൽ പ്രവർത്തിച്ചതും മുൻനിർത്തിയാണ് മാത്യൂസ് വർഗീസിന് പുരസ്കാരം. 1975ൽ മലയാള മനോരമയിൽ ചേര്‍ന്ന അദ്ദേഹം ദൈനംദിന മാധ്യമ പ്രവർത്തനത്തിനു പുറമെ, മനോരമ നടപ്പാക്കിയ പ്രത്യേക പദ്ധതികളുടെ ചുമതലയും നിർവഹിച്ചു. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ 'പലതുള്ളി', പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിന് വേരോട്ടം നൽകിയ 'ഞങ്ങളുണ്ട് കൂടെ', റോഡ് സുരക്ഷാ ബോധവത്കരണത്തിന് നടപ്പാക്കിയ 'വഴിക്കണ്ണ്' എന്നിവ അവയിൽ ചിലതാണ്.
പ്രസിഡന്റും ആദ്യ സെക്രട്ടറിയുമായി മലപ്പുറം പ്രസ് ക്ലബ് രൂപീകരണത്തിന് നേതൃത്വം വഹിച്ച മാത്യു മണിമല മലയാള മനോരമയുടെ മലപ്പുറത്തെ ആദ്യ ബ്യൂറോ ചീഫും ആയിരുന്നു. മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്‌നങ്ങൾ വാർത്തകളിലൂടെ അധികാരികളുടെ മുമ്പാകെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. രാജസ്ഥാനിലെ മലയാളി നഴ്സുമാരുെട അനുഭവങ്ങളും ദുരിതങ്ങളും അദ്ദേഹം അവിടെച്ചെന്ന് നേരില്‍ കണ്ടെഴുതി. ക്യാപ്റ്റന്‍ ലക്ഷ്മിയുമായി നടത്തിയ അഭിമുഖ പരമ്പരയും ശ്രദ്ധ നേടിയിരുന്നു. 1978ല്‍ ചിക്മംഗളൂരുവില്‍ ഇന്ദിരാഗാന്ധിയുടെ ഇലക്ഷന്‍ പോരാട്ടം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു. കുപ്രസിദ്ധി നേടിയ കരിക്കന്‍വില്ല കൊലക്കേസ് വിചാരണയുടെ വാര്‍ത്തകള്‍ കോടതി റിപ്പോര്‍ട്ടിങ്ങിന് പുതിയ രീതിക്ക് തുടക്കമിട്ടു. ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും അഭിമുഖങ്ങളുമാണ് അദ്ദേഹത്തിന്റെ മറ്റൊരു മുഖ്യ സംഭാവന. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെയും കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജോര്‍ജ് കാരിയുടെയും ഇന്ത്യാ സന്ദര്‍ശനം, ഏഷ്യയിലെ റോമന്‍ കത്തോലിക്ക സന്യാസി സമൂഹങ്ങളുടെ സമ്മേളനം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ജി.എസ്.ധാരാസിങ്ങിന്റെ കേരള മെയിലില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഫാ.വടക്കന്‍ തുടങ്ങിയ 'ദ് ടെംപസ്റ്റ്' ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ മുഖ്യ ചുമതലക്കാരനുമായിരുന്നു.














































































