ടി20 വേൾഡ് കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമായേക്കും. ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടില്‍ വ്യക്തത വരുത്താന്‍ ഐസിസി പ്രതിനിധികള്‍ ലാഹോറിലെത്തി പിസിബി അധികൃതരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഫെബ്രുവരി 15ന് നടക്കേണ്ട മഹാപോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഈ തീരുമാനത്തിലേക്കാണ്. ഒരു ഒത്തുതീര്‍പ്പ് ഉടന്‍ ഉണ്ടായേക്കുമെന്നും ഫെബ്രുവരി 15ലെ മത്സരം ഉപേക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന് ഫെബ്രുവരി 2നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് മാറ്റി സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ നീക്കം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും ചര്‍ച്ചയില്‍ പങ്കെടുത്തത് വിഷയത്തില്‍ ഇരു ബോര്‍ഡുകളും കൈകോര്‍ക്കുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.












































































