കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ പാസ്റ്റർ അറസ്റ്റിൽ.
കോട്ടയം നാട്ടകം സ്വദേശി പാസ്റ്റർ നമ്പൂതിരി എന്നറിയപ്പെടുന്ന ഹരിപ്രസാദ് ടി പി (45) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
2023 മുതൽ ഇയാൾ മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് ഇയാൾ വിവിധ ആൾക്കാരിൽ നിന്നും പണവും സ്വർണ്ണ ഉരുപ്പടികളും തട്ടിയെടുത്തത്. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ കഴിഞ്ഞ 8 മാസക്കാലമായി തമിഴ്നാട്, ബാംഗ്ലൂർ, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്ന് വെളുപ്പിനെ ഇയാളെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. മണർകാട് സ്വദേശിനിയായ പരാതിക്കാരിയിൽ നിന്നും 45 ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിന് മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്.