തിരു.: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന മൂലം പൊതുജനങ്ങള്‍ക്കുണ്ടായത് അധിക ബാധ്യതയും ആശങ്കയുമെന്ന് പ്രതിപക്ഷം. നിയമസഭയിലാണ് പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷം പ്രവര്‍ത്തന ലാഭം എന്ന കെഎസ്‌ഇബിയുടെ അവകാശവാദവുംപ്രതിപക്ഷം ചോദ്യം ചെയ്തു. പ്രവര്‍ത്തന ലാഭമെങ്കില്‍ വര്‍ദ്ധനവ് എന്തിനെന്നാണ് പ്രതിപക്ഷം ചോദിച്ചത്. സര്‍ക്കാരിന് യുക്തി ഇല്ല. ലാഭവിഹിതം ഉപഭോക്താക്കള്‍ക്കാണ് കൊടുക്കേണ്ടതെന്ന്സര്‍ക്കാര്‍ മനസിലാക്കണം. യൂണിറ്റിന് 40 പൈസയെങ്കിലുംകുറയ്ക്കാമായിരുന്നു. നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഓഫീസേഴ്‌സ് സംഘനടനകള്‍ വൈദ്യുതി പര്‍ച്ചേസില്‍ ഇടപെട്ടു. ട്രാന്‍സ് ഗ്രിഡ് പദ്ധതിക്ക് കുടപിടിച്ചത് ഒരു നേതാവ്. വലിയ ക്രമക്കേട് നടന്നു. ഇപ്പോള്‍ വീണ്ടും സംഘടനാ ഭരണമാണ് നടക്കുന്നത്. മന്ത്രി നിസഹായനാണ്. 90 ഉദ്യോഗസ്ഥരെ വാട്‌സ്‌ആപ്പ് സന്ദേശം വഴി നിയമിച്ചു. 12 കോടി ആണ് അധിക ചെലവ്. ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ബോര്‍ഡ് സര്‍വ്വനശത്തിലേയ്ക്ക്പോകുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍, സാധാരണക്കാരന് ചാര്‍ജ് വര്‍ദ്ധനവ് വന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു. കുടിശികയും നിരക്ക് വര്‍ദ്ധനവുമായി ബന്ധമില്ല. ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സര്‍ക്കാറിനെക്കാള്‍ ജനങ്ങളോട് പ്രതിബദ്ധത വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 16 ശതമാനം നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടപ്പോള്‍ റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത് 6.6 ശതമാനം മാത്രമാണ്. യൂണിറ്റിന് 40 പൈസയെങ്കിലും കുറക്കാമായിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ഘടകകക്ഷി നേതാവു കൂടിയായ വകുപ്പു മന്ത്രിയ്ക്ക് ഇക്കാര്യത്തിലൊന്നും വലിയ സ്വാധീനമില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മാത്രമാണ് നടക്കുന്നതെന്നും പൊതുജനങ്ങൾ ആക്ഷേപിക്കുന്നു.