മിത്ത് വിവാദത്തിൽ എൻഎസ്എസ് അന്തസ്സായതീരുമാനം എടുത്തിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കെ.ബി. ഗണേഷ് കുമാർ എംഎൽഎ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽപങ്കെടുത്ത്മടങ്ങുന്നതിനിടെയാണ് ഗണേഷിന്റെ പ്രതികരണം. എൻഎസ്എസിന്റെ നാമജപ യാത്രയ്ക്കെതിരെകേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല. എൻഎസ്എസ് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എൻഎസ്എസ് സംബന്ധിച്ച കാര്യം ജനറൽ സെക്രട്ടറി പറയും, ഞാൻ പറയുന്നത് ശരിയല്ല. എംഎൽഎ എന്നുള്ള നിലയിൽ പറയേണ്ടത് അവിടെ പറയും. അന്തസ്സായ തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ട്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാതെ എൻഎസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തത്. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻഎസ്എസിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു മുതലെടുപ്പുകൾക്കും എൻഎസ്എസ് കൂട്ടുനിൽക്കില്ല. എൻഎസ്എസ്സിന്റെ അന്തസ്സെന്നു പറഞ്ഞത് അദ്ദേഹം പറഞ്ഞതു തന്നെയാണ്. തെറ്റു കണ്ടാൽ നിയമത്തിന്റെ വഴി സ്വീകരിക്കുക എന്നതാണ് '– ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിശബ്ദനായോ എന്ന ചോദ്യത്തിന് 'അതൊന്നും എനിക്ക് അറിയില്ല, അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾ ചോദിക്കൂ' എന്ന് ഗണേഷ് കുമാർ പറഞ്ഞു.