ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്) ആണ് പ്രഖ്യാപനം.
പുതിയ തീരുവകള്‍ ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും എതിരെ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.
പ്രഖ്യാപന ചടങ്ങിന് 'മെയ്ക്ക് അമേരിക്ക വെല്‍ത്തി എഗെയ്ൻ' എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കക്ക് ലഭിക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ് ഇസ്രായേല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള എല്ലാ തീരുവകളും പിൻവലിക്കുമെന്ന് അറിയിച്ചു. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയുമായ അമേരിക്കയെ പിന്തുണക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്, സാമ്ബത്തിക-വ്യവസായ മന്ത്രി എം.കെ. നിർ ബർക്കത്ത് എന്നിവർ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, താരിഫുകള്‍ വരുന്നതില്‍ അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ നിക്ഷേപകരും വ്യവസായികളും ആശങ്കയിലാണ്. ട്രംപ് സാർവത്രികമായി 20% താരിഫ് ഏർപ്പെടുത്തിയാല്‍ 5.5 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ 7% ആയി ഉയർരുമെന്നും യുഎസ് ജിഡിപി 1.7% കുറയുമെന്നും മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിച്ചാല്‍, ഗുരുതരമായ സാമ്ബത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാൻഡിയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.












































































