കാതോലിക്കാ ദിനത്തോടനുബന്ധിച്ച് മൈലമൺ സെൻ്റ് ജോർജ് പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.
മലങ്കര സഭ ഒന്നേയുള്ളൂ. ഒന്നായി നിൽക്കാൻ മാത്രമേ സഭയ്ക്ക് കഴിയൂവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.മലങ്കരസഭയുടെ പള്ളികൾ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ട്. അതിന് ഏതറ്റം വരെയും പോകും.
ആരെങ്കിലും സ്വയം കാതോലിക്കാ എന്ന് പ്രഖ്യാപിക്കുന്നതിനെ മലങ്കരസഭ മുഖവിലയ്ക്കെടുക്കുന്നില്ലന്നദ്ദേഹം പറഞ്ഞു.
ബദൽ കാതോലിക്കായ്ക്ക് ഒരു ബിഷപ്പിനെ വാഴിക്കണമെങ്കിൽ പാത്രിയർക്കീസിന്റെ അനുമതി വേണം.
എന്നാൽ മലങ്കരസഭയുടെ കാതോലിക്കയ്ക്ക് അതിന് ആരുടെയും അനുമതി ആവശ്യമില്ല.ഇതാണ് പൗരസ്ത്യ കാതോലിക്കായും ബദൽ കാതോലിക്കായും തമ്മിലുള്ള വ്യത്യാസമെന്നദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി മാധ്യമവാർത്തകൾ കണ്ടു. സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ല. അങ്ങനെ ഒരു ബിൽ വന്നാൽ ആ ബിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
അതുകൊണ്ടു തന്നെ ബില്ലിന്റെ പേരിൽ ആശങ്കപ്പെടുന്നില്ല.
നൂറ്റാണ്ടുകളായി പീഡനങ്ങൾ സഹിച്ചാണ് സഭ വളർന്നിട്ടുള്ളത്.പ്രീണിപ്പിക്കാനും , പീഡിപ്പിക്കാനും ചിലർക്ക് സാധിച്ചേക്കാം.പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിച്ചല്ല മലങ്കരസഭ നിൽക്കുന്നത്.ഏത് രാഷ്ട്രീയപാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ലെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.