ദില്ലി: നവജാത ശിശുക്കളെ കടത്തുന്ന വമ്പൻ റാക്കറ്റിനെ പിടികൂടി ദില്ലി പൊലീസ്. ആഗ്രസ്വദേശിയായ ഡോക്ടർ അടക്കം പത്തു പേരെയാണ് പൊലീസ് പിടികൂടിയത്. സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടെ വിൽപന നടത്തിയ ഒരു വയസിൽ താഴെയുള്ള 5 കുഞ്ഞുങ്ങളെയും പൊലീസ് കണ്ടെത്തി. വൻ മനുഷ്യക്കടത്ത് സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
അറസ്റ്റിലായ ആഗ്ര സ്വദേശിയായ ഡോക്ടറുടെ ആഗ്രയിലെ ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു കുട്ടികളെ വിൽപന നടത്തിയിരുന്നത്. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിൽ നിന്നും കുഞ്ഞുങ്ങളെ തട്ടിയെടുക്കും. തുടർന്ന് ഈ കുഞ്ഞുങ്ങളെ വിൽപന നടത്തുന്നതായിരുന്നു ഈ റാക്കറ്റിന്റെ രീതി. അറസ്റ്റിലായവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കുട്ടികളില്ലാത്ത ദമ്പതികൾക്കായിരുന്നു നവജാത ശിശുക്കളെ വിറ്റിരുന്നത്. ദില്ലി പൊലീസിലെ സൗത്ത് ഈസ്റ്റ് ജില്ലാ മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാക്കറ്റിനെ കണ്ടെത്തിയത്. പത്ത് പേരടങ്ങുന്ന സംഘത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശിയായ സുരേഷ് എന്ന വ്യക്തി ദില്ലിയിലെത്തിയപ്പോൾ ആറുമാസം മാത്രമുള്ള ഇയാളുടെ കുഞ്ഞിനെ കാണാതായിരുന്നു. ഈ കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വൻ റാക്കറ്റ് പിടിയിലായത്.
പ്രത്യേക സംഘം രൂപികരിച്ചായിരുന്നു അന്വേഷണം. ബസ് ടെർമിനലിൽ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിച്ച യുപി സ്വദേശിയെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. ഇയാളെയും ഒപ്പം സഹായിത്തിനുണ്ടായിരുന്നത് ഭാര്യയായിരുന്നു. പിന്നീട് ഇടനിലക്കാരൻ മുഖേന ആഗ്രയിൽ ഡോക്ടറായിരുന്ന കമലേഷിന്റെ പക്കലേക്ക് നവജാത ശിശുക്കളെ എത്തിക്കുന്നു. കമലേഷായിരുന്നു കേസിലെ മുഖ്യകണ്ണി. യുപി സ്വദേശിയുടെ കുഞ്ഞിനെ ആഗ്രയിൽ നിന്ന് തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. പിന്നാലെ ഒരു കുഞ്ഞിനെ നൈനിറ്റാളിൽ നിന്നും പൊലീസ് കണ്ടെത്തി.