ന്യൂഡൽഹി: 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നുംഅവആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍) ഉള്‍ക്കൊള്ളുന്ന മരുന്നുകളാണ് എഫ്‌ഡിസി മരുന്നുകള്‍. ഒരു വിദഗ്‌ധ സമിതിയുടെ ശുപാര്‍ശയ്ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. സാധാരണ അണുബാധകള്‍, ചുമ, പനി എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളില്‍ പലതും ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിമെസുലൈഡ് പാരസെറ്റമോള്‍ ഡിസ്പെഴ്സിബിള്‍ ഗുളികകള്‍, ക്ലോഫെനിറാമൈൻ മലേറ്റ് കോഡിൻ സിറപ്പ്, ഫോല്‍കോഡിൻ പ്രോമെത്താസൈൻ, അമോക്സിസിലിൻ ബ്രോംഹെക്സിൻ, ബ്രോംഹെക്സിൻ ഡെക്‌ട്രോമെത്തോര്‍ഫാൻ അമോണിയം ക്ലോറൈഡ് മെന്തോള്‍, പാരസെറ്റൈൻ ക്ലോറൈഡ് മെന്തോള്‍, പാരസെറ്റൈൻ ക്ലോറൈഡ് ബ്രോമെൻ, പാരസെറ്റമിൻ ക്ലോറൈൻ പി. കൂടാതെ സാല്‍ബുറ്റാമോള്‍ ബ്രോംഹെക്സിൻ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.
പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ സെക്ഷൻ 26A പ്രകാരം ഈ എഫ്‌ഡിസി മരുന്നുകളുടെ നിര്‍മ്മാണവും വില്‍പ്പനയും വിതരണവും നിരോധിക്കണമെന്നായിരുന്നു വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ. രോഗികളില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ചികിത്സാ ന്യായീകരണങ്ങള്‍ ഒന്നുമില്ലെന്നും സമിതി മന്ത്രാലയത്തെ അറിയിച്ചു.
സിഡിഎസ്‌സിഒയുടെ (സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ) പ്രവര്‍ത്തനത്തെക്കുറിച്ചുള്ള 59-മത് റിപ്പോര്‍ട്ടില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ചില സംസ്ഥാനങ്ങളിലെ ലൈസൻസിംഗ് അതോറിറ്റികള്‍ വൻതോതില്‍ എഫ്‌ഡിസികള്‍ക്ക് നിര്‍മ്മാണ ലൈസൻസ് നല്‍കിയതായി നിരീക്ഷിച്ചിരുന്നു.