ട്വൻ്റി ട്വൻ്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്‌ക്ക് വിജയം. നാല് വിക്കറ്റിനാണ് ലങ്കയുടെ ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം അവസാനഓവറിലെ നാലാം പന്തിൽ ലങ്ക അടിച്ചെടുത്തു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇരുടീമും ഒപ്പമെത്തി. (1-1)
സ്കോർ:
ഇന്ത്യ 132/5 (20)
ശ്രീലങ്ക 133/6 (19.4)
ശിഖാർ ധവാനും ഋതുരാജ് ഗെയ്ക് വാദും ചേർന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ ഗെയ്ക് വാദ് 21(18) മടങ്ങിയ ശേഷം സ്കോറിംഗ് ഇടിഞ്ഞു. 40(42) റൺസെടുത്ത ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദേവദത്ത് പടിക്കലും 29(23) മികച്ച സംഭാവന നൽകി. അഖില ധനഞ്ജയ രണ്ട് വിക്കറ്റ് വീഴ്ത്തി.
റൺസ് കണ്ടെത്താൻ ശ്രീലങ്കൻ ബാറ്റ്സ്മാന്മാരും വിഷമിച്ചു. ഓപ്പണർ മിനോദ് ഭനുക 36(31) ലങ്കയ്ക്കായി പൊരുതി വീണു. എന്നാൽ ശ്രദ്ധയോടെ കളിച്ച ധനഞ്ജയ ഡിസിൽവയുടെ മികവിൽ ലങ്ക വിജയം പിടിച്ചു. ഡിസിൽവ പുറത്താകാതെ 40(34) റൺസ് നേടി. ഇതോടെ മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരം നിർണ്ണായകമായി.