ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് ലോധി റോഡിലെ വൈദ്യുത ശ്‌മശാനത്തിലാണ് സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും മറ്റു നേതാക്കളും പങ്കെടുക്കും.
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം രാവിലെ 11 മണി വരെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റു പാര്‍ട്ടി നേതാക്കളും മുതിര്‍ന്ന നേതാക്കളും ഇവിടെയെത്തി അന്ത്യോപചാരം അര്‍പ്പിക്കും. ശേഷം ഉച്ചയ്ക്ക് 2 മുതല്‍ ബിജെപി ആസ്ഥനത്ത് പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷം ലോധി റോഡിലെത്തിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
ഹൃദയാഘാതെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ സ്വരാജ് മരണപ്പെട്ടത്. 67 വയസായിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
2019-ലെ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു.
പതിനഞ്ചാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ആയിരുന്നു അവര്‍. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു അവര്‍
സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്ബതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.