തിരുവനന്തപുരം: വെനസ്വേലയ്ക്ക്മേലുള്ള അമേരിക്കന്‍ അധിനിവേശം നികൃഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയശൂന്യതയ്‌ക്കെതിരെ ശബ്ദമുയരണം. യുഎസ് സൈനിക കടന്നുകയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
'വിയറ്റ്‌നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയ വരെയും ലാറ്റിന്‍ അമേരിക്ക ആകെയും ആ രക്തം ചിതറിക്കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റ്നാമിലേയും വരും തലമുറകളെപ്പോലും വേട്ടയാടുന്നതാണ്. അമേരിക്ക വിതച്ച വിനാശങ്ങള്‍ അത്തരം രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പിന്നോട്ടടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യമനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്ത നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവല്‍ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 'ഇന്ന് വെനസ്വേലയില്‍ സംഭവിച്ചത് നാളെ ലോകത്ത് ഏതൊരു രാജ്യത്തും സംഭവിക്കാം. ഓരോരുത്തരേയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്.
പഹല്‍ഗാമില്‍ പാക്കിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റുരാജ്യങ്ങളുടെ പിന്തുണ തേടി. അതേ പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയ്ക്കും അവകാശമുണ്ട്. മനുഷ്യമനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്തെ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസ്സാരവല്‍ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അമേരിക്കയുടെ പേര് പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഓരോ ദിവസവും ഇന്ത്യയെയും പരാമധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിന് പറ്റുന്നില്ല. കോണ്‍ഗ്രസും അതേവഴിയിലാണ്', മുഖ്യമന്ത്രി പറഞ്ഞു.















































































