രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപെടരുതെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍ പി എച്ച് കുര്യന്‍. പ്ലോട്ടുകള്‍ തിരിച്ചു വില്‍ക്കുന്നത് ഉൾപ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപാടുകളില്‍ ഏര്‍പെടുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
കെ-റെറ എറണാകുളം ബി ടി എച്ച് ഭാരത് ഹോട്ടലില്‍ സംഘടിപ്പിച്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രജിസ്റ്റേഡ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ യോഗത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം നിര്‍ദേശിച്ചത്.
ഹൗസ് പ്ലോട്ടുകള്‍ വികസിപ്പിക്കുന്നതു മാത്രമല്ല, വാണിജ്യ- വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി പ്ലോട്ട് വികസിപ്പിക്കുന്നതും റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അത്തരം രജിസ്‌ട്രേഷനുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ധാരാളമാണ്.
കേരളത്തിലും ഈ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രൊജക്റ്റ് രജിസ്‌ട്രേഷനുകള്‍ വരണം. റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ള വിശ്വാസ്യത കുറഞ്ഞു നില്ക്കുന്ന ഒരു സാഹചര്യത്തിലാണ് റെറ നിയമം നടപ്പില്‍ വരുന്നത്. ആ വിശ്വാസ്യതയിലെ വിടവ് നികത്താന്‍ കെ-റെറയ്ക്ക് സാധിച്ചിട്ടുണ്ട്.
കെ-റെറ വെബ്‌സൈറ്റില്‍ കയറി പ്രൊജക്റ്റിന്‌റെ നിജസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ അവ വില്‍ക്കാനായി ഇടനില നില്‍ക്കാവൂ എന്നും ചെയര്‍മാന്‍ ഏജന്‍റുമാരെ ഓര്‍മിപ്പിച്ചു.
റെറ നിയമം ഉപയോഗിച്ചു കൊണ്ട് തങ്ങളുടെ ബിസിനസില്‍ എങ്ങനെ മുന്നേറാം എന്ന് ചിന്തിക്കേണ്ടത് ഏജന്റുമാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.