കൊച്ചി: ഡോക്ടറെ ഹണി ട്രാപിൽ കുടുക്കി പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫൈസൽ എം.എസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എറണാകുളം തമ്മനം സ്വദേശി കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ ബാവ മകൾ നസീമ (32), മരട് മച്ചിങ്ങൽ വീട്ടിൽ കോയകുട്ടി മകൻ മുഹമ്മദ് അമീൻ (43) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ നസീമ കടവന്ത്ര പുതിയ റോഡിൽ മുഴീക്കൽ വീട്ടിൽ വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെ സുഹൃത്ബന്ധം സ്ഥാപിക്കുകയും കടവന്ത്രയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ നിമിഷങ്ങൾ രണ്ടാം പ്രതിയുടെ സഹായത്തോടെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ആയത് പരാതിക്കരാനെ കാണിച്ച് ഭീഷണിപ്പെടുത്തി 5,44,000 രൂപ വാങ്ങിയെടുക്കുകയും പരാതിക്കാരന്റെ കാർ ബലമായി കൊണ്ടുപോയി പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഡോക്ടർ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
എറണാകുളം അസി. കമ്മീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെഅന്വേഷണം നടത്തിവരവെ രണ്ടാം പ്രതിയായ അമീൻ തൃപ്പൂണിത്തുറ ഭാഗത്തുളളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അയാളിൽ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ സ്ത്രീയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും പരാതിക്കാരനിൽ നിന്ന് കവർച്ച ചെയ്ത പണം ഇരുവരും തുല്യമായി വീതിച്ചെടുത്തതായും സമ്മതിച്ചു.