*മന്ത്രി വി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു.*കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി. ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.
208 പുരുഷൻമാരും 197 സ്ത്രീകളുമടക്കം 405 പേരാണ് നെടുമ്പാശേരിയിൽ നിന്ന് യാത്രയായത്. സൗദി എയർലൈൻസാണ് കൊച്ചിയിൽനിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. മൊത്തം ആറ് സർവീസുകളാണുള്ളത്.
ജൂൺ 21 വരെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകൾ. ഇനി 9, 10, 12, 14, 21 തീയതികളിൽ ദിവസവും പകൽ 11.30 ന് ആകും ജിദ്ദയിലേക്ക് സർവീസ്.
തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള 2244 തീർത്ഥാടകർക്കൊപ്പം ലക്ഷദ്വീപിൽനിന്നുള്ള 163 പേരും തമിഴ്നാട്ടുകാരായ 52 പേരും ഹരിയാനക്കാരായ രണ്ടുപേരുമാണ് കൊച്ചിയിൽനിന്ന് യാത്രയാകുന്നത്.