ഒട്ടാവ: കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള തീരുമാനമെടുത്തു.
"ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്ന് ചർച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയും കാനഡയും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലും ശക്തമായ വിശ്വാസത്താൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ-കാനഡ സൗഹൃദത്തിന് ആക്കം കൂട്ടുന്നതിനായി അടുത്ത് പ്രവർത്തിക്കാൻ പ്രധാനമന്ത്രി കാർണിയും ഞാനും ആഗ്രഹിക്കുന്നു. വ്യാപാരം, ഊർജ്ജം, ബഹിരാകാശം, ശുദ്ധമായ ഊർജ്ജം, നിർണായക ധാതുക്കൾ, വളങ്ങൾ തുടങ്ങിയ മേഖലക ളിൽ സഹകരണം വർധിപ്പിക്കും," പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
അന്താരാഷ്‌ട്ര സമൂഹം നേരിടുന്ന വിശാലമായ ആഗോള വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും സാങ്കേതികവിദ്യ, സുരക്ഷ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.