ഹരിപ്പാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. ലൈസൻസ് എടുക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചിരുന്ന ഡാണാപ്പടി ബേക്ക് എൻ ഗ്രിൽ എന്ന സ്ഥാപനം അടച്ചു പൂട്ടിച്ചു. വാഷ് ബെയ്സിനിൽ ഇട്ടാണു ചിക്കനിൽ മസാല പുരട്ടുന്നതെന്നും കൃത്രിമനിറം ചേർത്താണു ഭക്ഷണം തയ്യാറാക്കുന്നതെന്നും ഉൾപ്പെടെയുള്ള ന്യൂനതകൾ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ലേബലില്ലാതെ ഭക്ഷണം പാർസൽ ചെയ്ത് നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്നു കാർത്തികപ്പള്ളി ക്യൂസ റസ്റ്ററന്റ് അടപ്പിച്ചു. ഫ്രീസറിൽ പഴകിയ ഭക്ഷണം, അടുക്കളയിൽ പൂച്ചയുടെ സാന്നിധ്യം തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നു കാർത്തികപ്പള്ളി പടിപ്പുര ഹോട്ടലിനു പിഴ ഈടാക്കാൻ ശുപാർശ ചെയ്തു. താമല്ലാക്കലിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന എണ്ണപ്പലഹാര നിർമ്മാണ യൂണിറ്റ് അടപ്പിച്ചതായും അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ഫുഡ് ടെസ്റ്റിങ് യൂണിറ്റും പരിശോധനയ്ക്ക് ഉണ്ടായിരുന്നു.