മലപ്പുറം: എലിപ്പനി ബാധിച്ച് അച്ഛനും മകനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. പൊന്നാനി പള്ളപ്രം കളരിക്കൽ വാസു(70), മകൻ സുനിൽകുമാർ (44) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നു പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച സുനിൽകുമാർ 23ന് മരിച്ചു. തൊട്ടുപിന്നാലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാസു 28ന് മരിച്ചു. സ്രവപരിശോധനാഫലം ലഭിച്ചശേഷം ഇന്നലെയാണ് ആരോഗ്യവകുപ്പ് ഇരുവർക്കും എലിപ്പനിയായിരുന്നെന്നു സ്ഥിരീകരിച്ചത്. രണ്ടുപേരും കൃഷിക്കാർ ആയിരുന്നു. ജില്ലയിൽ ഈ മൺസൂൺ സീസണിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന എലിപ്പനി മരണമാണിവരുടേത്. മാളുവാണ് വാസുവിന്റെ ഭാര്യ. ഷീലയാണ് സുനിലിന്റെ ഭാര്യ. സുനിലിന്റെ മകൾ: ദിയ. സഹോദരൻ: ഷാജി.
മൃഗങ്ങളെ പരിപാലിക്കുന്നവർ, കൃഷിക്കാർ, മലിനജലവുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.