തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പൂർണ രൂപം പുറത്ത്. ഡോ. ഹാരിസിനെ ശരിവെക്കുന്നതാണ് റിപ്പോർട്ടിലെ വകുപ്പ് മേധാവികളുടെ മൊഴി. സമയത്ത് ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് നാലു വകുപ്പ് മേധാവികൾ അന്വേഷണ സമിതിയെ അറിയിച്ചു. നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ, ന്യൂറോ സർജറി മേധാവികളാണ് ഡോ. ഹാരിസിനോട് യോജിച്ചത്. യൂറോളജി 2 യൂണിറ്റിലെ ഡോക്‌ടറും ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടെന്ന് വിദഗ്‌ധ സമിതിയെ അറിയിച്ചു. ഉപകരണങ്ങൾ വാങ്ങാൻ പണം നൽകേണ്ടി വന്നു എന്ന് രോഗികളും മൊഴി നൽകിയിട്ടുണ്ട്. കാരുണ്യ പദ്ധതിയിലെ രോഗികൾക്കും ഇങ്ങനെ പണം നൽകേണ്ടി വന്നു. ഉപകരണം വാങ്ങാൻ 4000 രൂപ വരെ രോഗികൾ നൽകിയെന്നതും റിപ്പോർട്ടിലുണ്ട്. ഹാരിസ് ചിറക്കൽ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് അവസാനിപ്പിച്ചത്.