കോട്ടയം: സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കോട്ടയം ടീമിനെ പ്രതിനിഥീകരിക്കാൻ കോട്ടയം ജില്ലയിലെ കളിക്കാർ പേരിനു മാത്രം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ കച്ചവടവൽക്കരണത്തിൻ്റെ പാതയിലേക്കെന്ന ആരോപണം ശക്തമാകുന്നു. ഒക്ടോബർ 8 മുതൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പിലാണ് ക്രമക്കേട് ഉണ്ടെന്ന ആരോപണം ശക്തമാകുന്നത്. മുൻ വർഷങ്ങളിൽ ഇതു സംബന്ധിച്ച് കോട്ടയം ഫുട്ബോൾ കൂട്ടായ്‌മയുടെയും, കായിക താരങ്ങളുടെ രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ജനവികാരം മാനിച്ച് ഫുട്ബോൾ അസോസിയേഷൻ അധികൃതരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിക്കില്ലെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ വർഷവും തുടർക്കഥ ആവർത്തിക്കുകയാണ്.
സീനിയർ ജില്ലാ ഫുട്ബോൾ ടീമിൻ്റെ സെലക്ഷൻ ട്രയൽസ് കഴിഞ്ഞ 20ന് ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും, 21ന് ബസേലിയസ് കോളജ് ഗ്രൗണ്ടിലും നടത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നും അവസാനവട്ട സെലക്ഷന് വേണ്ടിയുള്ള ക്യാംപിലേക്ക് തിരഞ്ഞെടുത്ത 30പേരിൽ ജില്ലയിൽ സ്ഥിരതാമസക്കാരായ കേവലം വിരലിൽ എണ്ണാൻ മാത്രമാണ് ഉള്ളത്. 1000ഓളം കായിക താരങ്ങൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. രസീത് പോലും നൽകാതെ 100രൂപ രജിസ്ട്രേഷൻ ഫീസും അസോസിയേഷൻ ഈടാക്കി. സെലക്ഷൻ മാനദണ്ഡം എന്ന കണക്കിൽ 17വയസ് പ്രായമുള്ള ഏവർക്കും ട്രയൽസിൽ പങ്കെടുക്കാമെന്നാണ് വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്. 100 രൂപ രജിസ്ട്രേഷൻ ഫീസിൻ്റെ കാര്യം വിജ്ഞാപനത്തിൽ സൂചിപ്പിച്ചുമില്ല. സെലക്ഷന് എത്തിയ കായിക താരങ്ങൾക്കായി കുടിക്കാനുള്ള വെള്ളമോ, അത്യാഹിത ഘട്ടത്തിലേക്ക് വേണ്ടിയുള്ള മെഡിക്കൽ സൗകര്യമോ ഫുട്ബോൾ അസോസിയേഷൻ ഒരുക്കിയില്ല. അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഗമ്പടം സ്റ്റേഡിയം നെഹ്റു സ്റ്റേഡിയം ദീർഘകാലങ്ങളായി ശോചനീയാവസ്ഥയിലാണ്.
മറ്റു ജില്ലകളിൽ നിന്ന് അതാത് ജില്ലാ സീനിയർ ടീമിനെ പ്രതിനിഥീകരിക്കുന്നത് അതാത് ജില്ലകളിലെ കായിക താരങ്ങളാണ്. പ്രതിഭാശാലികളായ ഒട്ടനേകം കായികതാരങ്ങൾ ജില്ലയിൽ ഉണ്ടെങ്കിലും, അധികൃതരുടെ സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റ് ജില്ലകളിലെ താരങ്ങളെ സെലക്ഷൻ ട്രയൽസിൽ പോലും പങ്കെടുപ്പിക്കാതെ നേരിട്ട് ടീമിലേക്ക് തിരഞ്ഞെടുക്കുകയാണ്. ടീമിൽ ഇടം കിട്ടാൻ സ്വപ്നം കണ്ട് കിണഞ്ഞു പരിശ്രമിച്ചിട്ടും, സ്ഥാനം ലഭിക്കാതെ നിരാശരായ അനവധി ഫുട്ബോൾ താരങ്ങൾ ജില്ലയിലുണ്ട്.
- ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെലക്ഷൻ ട്രയൽസിൽ 6വർഷത്തോളമായി പങ്കെടുക്കുന്നുണ്ട്. ക്യാംപിലേക്ക് സെലക്ഷൻ കിട്ടിയാലും, ടീം ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ മറ്റ് ജില്ലകളിലെ കളിക്കാർ ആയിരിക്കും ഉണ്ടാകുക. എന്തെങ്കിലും കാരണം പറഞ്ഞു പുറത്താക്കും. വിവിധ ഡിപ്പാർട്ട്മെൻ്റ്, സർവകലാശാല ടീമുകളെ പ്രതിനിഥീകരിച്ച് അനുഭവസമ്പത്തുള്ള അനവധി സുഹൃത്തുക്കൾക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. - വിഷ്ണു കുമാർ, ചേനകാലായിൽ, വെള്ളൂർ.
- പ്രതിഭാശാലികളായ നിരവധി ഫുട്ബോൾ താരങ്ങളും, കോച്ചുകളും ഈ ജില്ലയിലുണ്ട്. എന്നാൽ കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ മാത്രം പുറത്തു നിന്നുള്ള താരങ്ങൾക്കാണ് മുൻഗണന. അസോസിയേഷൻ അധികൃതരുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ സഹികെട്ടാണ് 2019ൽ കോട്ടയം ഫുട്ബോൾ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് കായിക താരങ്ങൾ അധികൃതർ സുതാര്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ വർഷവും അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. ജില്ലാ ടീമിൽ ഇടം കാത്തിരിക്കുന്ന താരങ്ങളുടെ ഭാവിയെ തകർക്കുന്ന നീക്കമാണ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പി.എസ്.സുനിത്ത്‌മോൻ, കായിക അധ്യാപകൻ, കല്ലറ സ്വദേശി എന്നിവർ ചേർന്ന് കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകി.