നോയിഡ: ഡേ കെയറില്‍ നിന്ന് തിരിച്ചുകൊണ്ടു വന്ന ശേഷം കരച്ചില്‍ നിർത്താതെ ഒന്നര വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി. കുട്ടിയെ പരിശോധിച്ചപ്പോള്‍ കണ്ടത് തുടയില്‍ കടിച്ച പാടുകള്‍. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് സമാനതകളില്ലാത്ത ക്രൂരത. പിന്നാലെ ഡേ കെയർ ജീവനക്കാരി അറസ്റ്റില്‍. ഉത്തർ പ്രദേശിലെ നോയിഡയില്‍ കെട്ടിട സമുച്ചയത്തിലെ ഡേ കെയർ സംവിധാനത്തിലാണ് സംഭവം. നോയിഡയിലെ സെക്ടർ 137ലെ പരാസ് ടിയേറ റസിഡൻഷ്യല്‍ കോംപ്ലക്സില്‍ താമസക്കാരുടെ കുട്ടികള്‍ക്കായുള്ള ഡേ കെയറിലെ ജീവനക്കാരി കുട്ടിയുടെ കരച്ചില്‍ നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കുട്ടിയെ കയ്യില്‍ നിന്ന് നിലത്ത് ഇടുകയും തുടയില്‍ അടക്കം കടിച്ച് മുറിവേല്‍പ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
കുഞ്ഞിനെ പെണ്‍കുട്ടി അടിക്കുകയും കടിച്ചുപറിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. പ്ലാസ്റ്റിക് ബാറ്റ് കൊണ്ടടക്കം ഒന്നരവയസുകാരി മർദ്ദിക്കപ്പെട്ടിട്ടുണ്ട്.
സാധാരണ പോലെ മകളെ ഡേ കെയറിലാക്കി അമ്മ ജോലിക്ക് പോയി. വൈകിട്ട് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും അമ്മയാണ്. എന്നാല്‍ അസാധാരണമായി കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നതില്‍ അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി കുഞ്ഞിന്‍റെ വസ്ത്രം മാറ്റിയപ്പോളാണ് ദേഹമാസകലം അടികൊണ്ട പാടുകളും ചതവുകളും കണ്ടെത്തുന്നത്. പിന്നാലെ ഡേ കെയറിലെത്തിയ കുഞ്ഞിന്റെ അമ്മ സിസിടിവി പരിശോധിച്ചപ്പോളാണ് ഞെട്ടിക്കുന്ന അക്രമ ദൃശ്യങ്ങള്‍ കണ്ടത്.
കരയുന്ന കുഞ്ഞിനെ ജീവനക്കാരി ആശ്വസിപ്പിക്കാന്‍ നോക്കുന്നു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ദേഷ്യപ്പെട്ട് പെണ്‍കുട്ടി കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുന്നു. തറയില്‍ വീണുകിടക്കുന്ന കുഞ്ഞിനെ പലവട്ടം തല്ലി. കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതുകൊണ്ട് വീണ്ടും ഉപദ്രവം. സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മര്‍ദനം നടന്നതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി.