തിരുവനന്തപുരം: അടുത്ത വർഷം മുതൽ ബിരുദ പഠനം നാലു വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിക്കുലം കമ്മിറ്റി പരിഷ്ക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഇതു സംബന്ധിച്ച നിർദേശം നൽകി.ഇതിന്റെ ഭാഗമായാണ് ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാക്കി കൂട്ടാൻ തീരുമാനമായിരിക്കുന്നത്. എട്ട് സെമസ്റ്റർ ആയിട്ടായിരിക്കും പാഠ്യപദ്ധതി. എട്ടാം സെമസ്റ്റർ പ്രാക്ടിക്കലിനടക്കം ഉപയോഗിക്കാൻ മാറ്റിവയ്ക്കും. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് നേരെ രണ്ടാംവർഷ പി.ജിക്ക് ചേരാനുള്ള ക്രമീകരണമൊരുക്കാനും ആലോചിക്കുന്നുണ്ട്.പുതിയ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.