ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സഞ്ചാരപാതയിലും പൊതു പരിപാടികളിലും താമസ സ്ഥലത്തും ഏതു തരത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കാര്യത്തിലാണ് രാജ്ഭവൻ അധികൃതരുടെ കൂടി അഭിപ്രായം പോലീസ് തേടുന്നത്.
രാജ്ഭവൻ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സുരക്ഷാ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വിവിഐപി സഞ്ചരിക്കുന്പോള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടും റോഡിന്‍റെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചും സുരക്ഷ ഒരുക്കേണ്ടതുണ്ടോയെന്നാണു പോലീസ് പ്രധാനമായി അഭിപ്രായം തേടുന്നത്.
സര്‍വകലാശാല കാംപസുകളില്‍ ഗവര്‍ണറെ കയറ്റാൻ അനുവദിക്കില്ലെന്ന എസ്‌എഫ്‌ഐയുടെ ഭീഷണി അവഗണിച്ച് 16 മുതല്‍ 18 വരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും. ഇതിന് ഏതു തരത്തിലുള്ള സുരക്ഷ ഒരുക്കണമെന്ന കാര്യത്തിലും പോലീസ് ഉന്നതര്‍ക്കിടയില്‍ അങ്കലാപ്പുണ്ട്. അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ തലവന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് എതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടി വേണമെന്നുമുള്ള കടുത്ത നിലപാടാണു ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളത്.