തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (68), ചിറയിന്‍കീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം. മൈക്കിള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് സ്വദേശികളായ മൈക്കിള്‍, ജോസഫ്, ജിനു, അനു, സുജിത്ത് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള കർമല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. അഴിമുഖത്തുവെച്ച് ശക്തമായ തിരമാലയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. മറിഞ്ഞ വള്ളം അരക്കിലോമീറ്ററോളം ഉള്‍ക്കടലിലേക്ക് ഒലിച്ചുപോയി.