തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷപദം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെ നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുലിനെതിരായ തുടർനടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പാർട്ടിക്കോ, നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവർക്ക് അത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാർമ്മികതയില്ല. എഫ്‌ഐആറും കുറ്റപത്രമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷിതത്വവും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതുകൊണ്ട് നേതൃത്വം ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ് പാർട്ടി സസ്‌പെൻഷൻ. ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്'- സണ്ണി ജോസഫ് വ്യക്തമാക്കി.














































































