*134 റൺസിനാണ് മുൻ ചാമ്പ്യന്മാരുടെ തോൽവി.*
സ്കോര്‍ - ദക്ഷിണാഫ്രിക്ക 311/7.
ഓസ്ട്രേലിയ 177(40.5).
ആദ്യ മത്സരത്തിൽ ഓസീസ് ഇന്ത്യയോടും തോറ്റിരുന്നു.
ദക്ഷിണാഫ്രിക്ക നല്കിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ തുടക്കത്തിലേ തകർന്നു. സ്കോർ ബോർഡിൽ 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ 6 ബാറ്റർമാരാണ് പുറത്തായത്.
8 ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത കാഗിസോ റബാദയാണ് ഓസീസിൻ്റെ നടുവൊടിച്ചത്. കേശവ് മഹാരാജ്, മാർകോ ജാൻസൺ, ഷംസി എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
ഏഴാം വിക്കറ്റിൽ ഒത്ത് ചേർന്ന മാർനസ് ലബുഷെയ്ൻ, മിച്ചൽ സ്റ്റാർക്ക് സഖ്യമാണ് നാണക്കേടിൽ നിന്നും ഓസീസിനെ രക്ഷിച്ചത്. 69 റൺസാണ് ഇരുവരും ചേർന്നെടുത്ത്. സ്റ്റാർക്കിനെ 27 (51) പുറത്താക്കി മാർകോ ജാൻസനാണ് സഖ്യം പൊളിച്ചത്.
മാർനസ് ലബുഷെയ്നാണ് 46 (74) ടോപ്പ് സ്കോറർ.
മിച്ചൽ മാർഷ് 7 (15), ഡേവിഡ് വാർണർ 13 (27), സ്റ്റീവ് സ്മിത്ത് 19 (16), ഗ്ലെൻ മാക്സ് വെൽ 3 (17), ജോഷ് ഇംഗ്ലിസ് 5 (4), മാർക്കസ് സ്റ്റോയ്നിസ് 5 (4) എന്നിവർക്കൊന്നും തിളങ്ങാനായില്ല.
പാറ്റ് കമ്മിണ്‍സ്22 (21), ആദം സാംപ എന്നിവരുടെ ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടാണ് (32) ഓസീസ് ഇന്നിംഗ്സിലെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്.
നേരത്തേ ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് വിട്ട ഓസീസ് ക്യാപ്റ്റൻ്റെ തീരുമാനം തുടക്കത്തിലേ പാളി. ഡി കോക്ക് - തെംബ ബാവുമ സഖ്യം ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 108 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്.
ബാവുമ 35 (55) പുറത്തായ ശേഷമെത്തിയ വാൻ ഡർ ദസനും 26 (30) അധിക നേരം പിടിച്ചു നില്ക്കാനായില്ല.
ഡി കോക്കിന് കൂട്ടായി എയ്ഡൻ മാർക്രമെത്തിയതോടെ റൺ നിരക്ക് ഉയർന്നു.
ഇതിനിടെ ഡി കോക്ക് ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും നേടി. എയ്ഡൻ മാർക്രം കഴിഞ്ഞ കളിയിൽ നിർത്തിയടത്തു നിന്നാണ് തുടങ്ങിയത്. 44 പന്തിൽ 56 റൺസുമായി മാർക്രവും, 106 പന്തിൽ 109 റൺസുമായി ഡി കോക്കും മടങ്ങിയതോടെ സ്കോറിംഗ് നിരക്ക് താഴ്ന്നു.
തുടർന്ന് വന്ന ഹെൻറിച്ച് ക്ലാസന് 29 (27) നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
അവസാന ഓവറുകളിൽ മാർകോ ജാൻസണും ഡേവിഡ് മില്ലറും ബൗണ്ടറികൾ കണ്ടെത്തിയതോടെയാണ് സ്കോർ 300 കടന്നത്.
ജാൻസൺ 26 ഉം, മില്ലർ 17 ഉം റൺസെടുത്ത് പുറത്തായി. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 43 റൺസാണ് ഇവർ അടിച്ചെടുത്തത്.
ഓസ്ട്രേലിയയ്ക്കായി ഗ്ലെൻ മാക്സ് വെൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റും, മിച്ചൽ സ്റ്റാർക്ക് 53 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.