മുണ്ടക്കയം : സമീപനാളിൽ കാട്ടാന ആക്രമണം ഉൾപ്പെടെ വന്യമൃഗ ശല്യം രൂക്ഷമായിരുന്ന കണ്ണിമല, പുലിക്കുന്ന്, പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ദൂരത്തിൽ സൗരവേലി നിർമ്മിച്ച് വന്യമൃഗങ്ങൾ കൃഷിഭൂമിയിലേക്ക് കടക്കുന്നത് തടയാൻ സംവിധാനം ഒരുക്കിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനു മുന്നോടിയായി കൃഷി നശിപ്പിക്കുകയും, പ്രദേശവാസികളുടെ ജീവനും,സ്വത്തിനും ഭീഷണി ഉയർത്തി വിഹരിച്ചിരുന്ന കുട്ടിയാനകൾ ഉൾപ്പെടെ 6 കാട്ടാനകൾ ഉൾപ്പെട്ട കാട്ടാന കൂട്ടത്തെ വനപാലകർഉൾക്കാട്ടിലേക്ക്തുരത്തിയതായും എംഎൽഎ കൂട്ടിച്ചേർത്തു. പുതുതായി സ്ഥാപിച്ച സൗരവേലിക്ക് മൂന്നുലക്ഷം രൂപയാണ് ചിലവഴിച്ചത്. കണ്ണിമല, പുലിക്കുന്ന്,മഞ്ഞളരുവി,പാക്കാനംതുടങ്ങിയ പ്രദേശങ്ങളെ വന്യമൃഗ ശല്യത്തിൽ നിന്നും ഇതിലൂടെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കുഴിമാവ്, 504 തുടങ്ങി സമീപ പ്രദേശങ്ങളിൽ നിലവിലുള്ള സൗരവേലികളുടെ അറ്റ കുറ്റപ്പണികളും ഇതോടൊപ്പം നടത്തിവരികയാണെന്നും, പുതുതായി നിർമ്മിച്ചതും, അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കുന്നതുംഉൾപ്പെടെയുള്ള സൗരവേലികൾ തുടർന്ന് വനപാലകരും പ്രദേശത്തെ ജനങ്ങളും ചേർന്നു സംരക്ഷിക്കുമെന്നും, അതിനായി ജാഗ്രതസമിതികൾരൂപീകരിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.