കോട്ടയം: അഞ്ചു വയസു വരെയുള്ള എല്ലാ കുഞ്ഞുങ്ങളും പ്രതിരോധ കുത്തിവയ്പുകൾപൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ദേശീയതലത്തിൽ നടക്കുന്ന മിഷൻ ഇന്ദ്രധനുഷ് കോട്ടയം ജില്ലയിൽ ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി. ജില്ലയിലെ 95 ശതമാനം കുഞ്ഞുങ്ങളും പ്രതിരോധ കുത്തിവെയ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന അഞ്ചു ശതമാനം കുട്ടികൾക്കു ചില കുത്തിവെപ്പുകൾ എടുത്തിട്ടില്ലെന്നു ആർസിഎച്ച് ഓഫീസർ ഡോ: കെ.ജി. സുരേഷ് ജില്ലാതല അവലോകന യോഗത്തിൽ അറിയിച്ചു. പ്രതിരോധ മരുന്നുകൾ മുടങ്ങിപ്പോയ കുട്ടികളെ കണ്ടെത്താനുള്ള സർവേ ആരോഗ്യപ്രർത്തകരുടേയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പ്രതിരോധ മരുന്നുകൾ നൽകി ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.