തിരു.: സംസ്ഥാനത്ത് സെപ്റ്റംബർ ഒന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, കണ്ണൂർ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
തെക്ക് പടിഞ്ഞാറൻ ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മദ്ധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാണ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നു തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതും വ്യാപക മഴ സാധ്യത വർദ്ധിപ്പിക്കുന്നു.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ സെപ്റ്റംബർ 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ സെപ്റ്റംബർ ഒന്ന് വരെ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.