കോവിഡ് രണ്ടാം തരംഗം ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍, കർഷകർ തുടങ്ങിയവര്‍ വലിയ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗൺ ഘട്ടങ്ങളായി മാത്രം ലഘൂകരിക്കാൻ സാധ്യമായ ഈ സാഹചര്യത്തിൽ ചെറുകിട മേഖലയ്ക്ക് പ്രത്യേക സാമ്പത്തികാശ്വാസം സർക്കാർ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. 5650 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും ഓഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറു മാസത്തേക്ക് വഹിക്കുന്നതായിരിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ഉണ്ടാകുമെന്ന് കണക്കാക്കുന്നു. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള വാടക ഒഴിവാക്കുന്നതിനും തീരുമാനിച്ചു. അതോടൊപ്പം സമാന കാലയളവിൽ ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടക്കേണ്ട കെട്ടിടനികുതിയും ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ്ജും സർക്കാർ വാടകയും ഒഴിവാക്കും.
ഇവയ്ക്കു പുറമേ കെ.എസ്.എഫ്.ഇ മുഖാന്തരം വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കും. 2021, ജനുവരി 20 മുതൽ മുടങ്ങിയ എല്ലാ കെ എസ് എഫ് ഇ ലോണുകളുടെയും പിഴ പലിശ ഈ വർഷം സെപ്തംബർ 30 വരെ ഒഴിവാക്കി നൽകും. ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്തംബർ 30 വരെയുള്ള അമ്പതു മുതൽ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 2021 ജനുവരി 20 മുതൽ വീഴ്ച വരുത്തിയ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. സെപ്തംബർ 30 വരെ ചിട്ടി പിടിച്ച ചിറ്റാളന്മാർക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിൻ്റെ കാലാവധിയും സെപ്റ്റംബർ 30 വരെ നീട്ടുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനത്തിനായി കെ.എഫ്.സി വഴി മൂന്നു പദ്ധതികള്‍ പ്രഖ്യാപിച്ചു. ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്. അതിൽ ഒന്നാമത്തെ പദ്ധതി ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാർട്ടപ്പ് കേരള' വായ്പാപദ്ധതിയാണ്. ഇതിനായി കെ.എഫ്.സി 50 കോടി രൂപ മാറ്റി വയ്ക്കും. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള പ്രത്യേക വായ്പാപദ്ധതിയാണ് രണ്ടാമത്തേത്. 20 കോടി രൂപ വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപ വകയിരുത്തും.
മൂന്നാമത്തേത് മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗമാണ്. ഇതിനായി നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്കരിക്കും. ഒരു കോടി രൂപ വരെ 5% പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസ്സിൽ താഴെയുള്ള യുവസംരംഭകർക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതുസംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി അതിൽ പ്രാപ്തരായവരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക.
നിലവില്‍ കോവിഡ്-19-ൻ്റെ രണ്ടാം തരംഗം മൂലം തുടരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ മേഖലകളിലുള്ള യൂണിറ്റുകളെ സഹായിക്കുന്നതിനായി വിവിധ നടപടികൾ കെ.എഫ്.സി കൈക്കൊണ്ടു വരുന്നു. ഇതിൻ്റെ ഭാഗമായി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തു 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ബഡ്ജറ്റിൽ പറഞ്ഞതനുസരിച്ച് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. മുതൽ തുകയ്ക്ക് 01.07.2021 ൽ തുടങ്ങി ഒരു വർഷത്തേക്കാണ് അവധി. 820 വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഇതിനു പുറമേ സംരംഭകരുടെ നിലവിലുള്ള വായ്പകൾ റിസർവ് ബാങ്ക് (RBI) മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകുന്നതുമാണ്. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കുന്നതല്ല. 3000 ത്തോളം വായ്പകൾക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കും. ഇവയ്ക്കൊപ്പം കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങൾക്കും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നത് പോലെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. കഴിഞ്ഞ വർഷം അനുവദിച്ച 20 ശതമാനം ഉൾപ്പടെ 40 ശതമാനം അധിക വായ്പ ഇത്തരത്തിൽ ലഭ്യമാകും.
ബാങ്കുകളെപോലെ കേന്ദ്ര സർക്കാരിന്റെ ഗ്യാരൻ്റി ലഭിക്കാത്തതിനാൽ കെ.എഫ്.സി സ്വന്തം നിലക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. പദ്ധതിയിൽ മുതൽ തിരിച്ചടവിനു 24 മാസത്തെ സാവകാശം നൽകും. എന്നാൽ ഈ കാലയളവിലും പലിശ അടക്കേണ്ടതിനാൽ, വായ്പയിൽ നിന്നും ഇത് തിരിച്ചടക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്. 400 സംരംഭങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി 450 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകുവാനും സഹായിക്കുന്ന ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാരവ്യവസ്ഥയിൽ പദ്ധതി ചിലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. 50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യ മന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 7% പലിശയിലാണ് നൽകുന്നത്. 5 വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. 50 സംരംഭങ്ങൾക്കായി 100 കോടി രൂപ ഇതിനായി മാറ്റി വെക്കും.
ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നി വിഭാഗങ്ങൾക്കുള്ള പലിശയിൽ കെ എഫ് സി വൻ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയർന്ന പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്. കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതൽ എല്ലാ ഇടപാടുകാർക്കും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും. ഇതിനെല്ലാം പുറമെയാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ് മാസം ഒരുമിച്ച് നല്‍കുന്നത്. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തും. ഓണത്തിന് അനുവദിക്കുന്ന സ്പെഷ്യല്‍ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കും.