കൊച്ചി: ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാർട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ് വിവരിച്ചു. രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം ദില്ലി മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാളിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സഖ്യം പ്രഖ്യാപിച്ച് ഒന്നരവർഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേർപിരിയുന്നത്. 2022 മേയ് 15 നാണ് എ എ പി – ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യം ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ പ്രഖ്യാപിച്ചത്. ദില്ലി മുഖ്യമന്ത്രി കൊച്ചിയിലെത്തി വമ്പൻ പരിപാടിയും നടത്തയിരുന്നു. ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പിക്കും ട്വന്റി ട്വന്റിക്കും കാര്യമായ ചലനം ഉണ്ടാക്കായിരുന്നില്ല.
എന്നാൽ കിഴക്കമ്പലത്തെ 20 20 യുടെ ഭരണ നേട്ടങ്ങൾ എ എ പി പ്രവർത്തകരെ ആകർഷിച്ചിരുന്നു.അത് കാണുവാൻ എ എ പി പ്രവർത്തകർ പോവുകയും ചെയ്തിരുന്നു .എന്നാൽ ഇതിനെ എ എ പി പ്രോത്സാഹിപ്പിച്ചിരുന്നില്ല .എ എ പി സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിട്ടതിനെ സാബു ജേക്കബ്ബ് നഖ ശിഖാന്തം വിമർശിച്ചിരുന്നു.കേരളത്തിൽ എ എ പി വളരുന്നത് ഇഷ്ട്ടപ്പെടാത്ത കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ നീക്കമാണ് യൂണിറ്റ് തലം വരെ എ എ പി പിരിച്ചു വിടുന്നതെന്നാണ് സാബു ജേക്കബ്ബ് ആരോപിക്കുന്നത്.സിപിഎം ;എ എ പി അന്തർധാര സജീവമാണെന്നും സാബു ജേക്കബ്ബ് ആരോപിക്കുന്നുണ്ട് .