പാലക്കാട്: പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതി തെളിവുകൾ പൊലീസിന് കൈമാറി. ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽ വച്ച് പ്രശോഭ് ഷാഫി പറമ്പിലിന് വീഡിയോ കോൾ ചെയ്തെന്നും പരാതിക്കാരി പറയുന്നു. ജോലി വാഗ്ദാനം ചെയ്താണ് പ്രശോഭ് പീഡിപ്പിച്ചത്. പരാതി നൽകിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കിയെന്നും യുവതി പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. അതേസമയം പ്രശോഭിനെതിരായ പരാതി തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫൻ്റെയും എൻഡിഎയുടെ തീരുമാനം. പ്രശോഭിന് ഷാഫി - മാങ്കൂട്ടവുമായുള്ള ബന്ധം ഉയർത്തി പിടിച്ചാണ് സിപിഎമ്മിൻ്റെ പ്രചാരണം ഇത് മുൻകൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ധാർമികതയുണ്ടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്.














































































