അഗത്തി;ലക്ഷ ദ്വീപിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റിഹോസ്പിറ്റലിൽആവശ്യത്തിന് ഡോക്ടർമാരോ ടെക്നിഷ്യൻ മാരോ ഇല്ലാത്ത അവസ്ഥയിലാണ്.
നിലവിൽ പ്രായമായവരും കുട്ടികളും ഗർഭിണികളുമടക്കം നിരവധിപേർ കോഴിക്കോടോ കൊച്ചിയിലോ ചികിത്സ തേടേണ്ടുന്ന അവസ്ഥയിലാണെന്ന് ലക്ഷദ്വീപ് നിവാസികൾ പറഞ്ഞു.
മുൻപ് സ്വകാര്യ പങ്കാളിത്തത്തോടെ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെയും ടെക്നിഷ്യൻ മാരെയും അഡ്മിനിസ്ട്രേഷൻ നിയമപരമായി നിയമിച്ചിരുന്നെങ്കിലും ദ്വീപിൽ പുതിയ ഭരണം നിലവിൽ വന്നപ്പോൾ നിലവിലെ കരാർ റദ്ദാക്കുകയും ഹോസ്പിറ്റലിലെ സ്വകാര്യ പങ്കാളിത്തം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു.
തുടർന്ന് അഡ്മിനിസ്ട്രറ്ററുടെ തീരുമാനപ്രകാരം ദ്വീപിൻറെ ഭരണപരമായ അവകാശത്തിന്മേൽ സ്വന്തം നിലയ്ക്ക് ഡോക്ടർമാരെയും ടെക്നിഷ്യൻ മാരെയും എത്തിക്കും എന്ന് വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും മാസങ്ങളായി ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണ്.
മിനിക്കോയ്,ആന്ത്രോത്,അമിനി,കവരത്തി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് രോഗികൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയിലെ ജനറേറ്ററിന്റെ പ്രവർത്തനം നിലച്ച് രോഗികൾ ബുദ്ധിമുട്ടിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് ദ്വീപ് വാസികൾ പറഞ്ഞു.
മറ്റു ദ്വീപുകളിൽ വിരലിലെണ്ണാവുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉണ്ടെങ്കിലും മികച്ച ചികിത്സയോ ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലന്നും നാട്ടുകാർ ആരോപിക്കുന്നു.
ലക്ഷദ്വീപിലെ ആയിരക്കണക്കിനു ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.