ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് വിലക്ക് ഹൈകോടതി നീട്ടി. ഈമാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം.
മുൻകൂർ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേർത്തു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സാവകാശം കോടതി നല്‍കി. എസ്.ഐ.ടി രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈകോടതിയെ സമീപിച്ചത്.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവനും സുരക്ഷക്കും ഭീഷണിയാണെന്നാണ് അതിജീവിത ഹരജിയില്‍ പറയുന്നത്. ജീവന് ഭീഷണിയുള്ളതായും സൈബർ ആക്രമണത്തിന് ഇരയാകുന്നതായും ഇവർ പറയുന്നു. രാഹുലിൻറെ മുൻകൂർജാമ്യ ഹർജി ബുധനാഴ്ച കോടതിയുടെ പരിഗണനക്കെത്താനിരിക്കെയാണ് ഹർജി.
അതേസമയം, മറ്റൊരു യുവതി നല്‍കിയ പീഡനക്കേസില്‍ സെഷൻസ് കോടതി തന്നെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാറിൻറെ അപ്പീല്‍ ഹർജിയും കോടതിയുടെ പരിഗണനക്കുണ്ട്. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസിലെ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വർ സമർപ്പിച്ച മുൻകൂർജാമ്യ ഹർജിയില്‍ ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാറിന്റെ വിശദീകരണംതേടി. ഹർജി ജനുവരി 16ന് വീണ്ടും പരിഗണിക്കും.
അതിനിടെ, കുടുംബജീവിതം തകർത്തതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ മുൻ ഭർത്താവ് രംഗത്തുവന്നു. പരാതി നല്‍കി ദിവസങ്ങളായിട്ടും മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല. എം.എല്‍.എയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഹീനപ്രവൃത്തി ഉണ്ടായതിനാലും കുടുംബജീവിതം തകർത്തതിനാലുമാണ് പരാതി നല്‍കിയത്. തന്നെപ്പോലെ അപമാനം സഹിക്കുന്ന നിരവധി പേരുണ്ട്. അവർക്കുവേണ്ടി കൂടിയാണ് താൻ ശബ്ദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു














































































