ആകെ 32 ടീമുകള്‍, 64 കളി. 10 സ്റ്റേഡിയങ്ങളിലായാണ് പോരാട്ടം. ആഗസ്ത് 20ന് സിഡ്നിയിലെ സ്റ്റേഡിയം ഓസ്ട്രേലിയയിലാണ് ഫൈനല്‍.
നിലവിലെ ചാമ്ബ്യൻമാരായ അമേരിക്കയാണ് വനിതകളിലെ പവര്‍ഹൗസ്. എട്ടില്‍ നാലുതവണ അവര്‍ കിരീടമുയര്‍ത്തി. ജര്‍മനി രണ്ടുവട്ടവും നോര്‍വെ, ജപ്പാൻ ടീമുകള്‍ ഒരുപ്രാവശ്യവും ലോകം കീഴടക്കി. പുരുഷൻമാരില്‍ അഞ്ചുതവണ ജേതാക്കളായ ബ്രസീലിനോ മൂന്ന് കിരീടമുള്ള അര്‍ജന്റീനയ്ക്കോ ഇതുവരെയും മികവുകാട്ടാനായിട്ടില്ല. ഒരു ലാറ്റിനമേരിക്കൻ രാജ്യവും ജേതാക്കളായിട്ടില്ല. ന്യൂസിലൻഡും നോര്‍വെയും തമ്മില്‍ പകല്‍ 12.30ന് ഉദ്ഘാടന മത്സരം നടക്കും.അന്നുതന്നെ ഓസ്ട്രേലിയ അയര്‍ലൻഡുമായും ഏറ്റുമുട്ടും. അമേരിക്കയുടെ ആദ്യകളി വിയറ്റ്നാമുമായി 22നാണ്. ഒന്നാംറാങ്കുകാരായ അമേരിക്കയെക്കൂടാതെ ഇംഗ്ലണ്ട്, ജര്‍മനി, സ്വീഡൻ, നെതര്‍ലൻഡ്സ് ടീമുകളാണ് കിരീടപ്പോരില്‍ മുൻപന്തിയില്‍. ബ്രസീലും അര്‍ജന്റീനയുംകരുത്തുതെളിയിക്കുമെന്ന ഉറപ്പിലാണ്.
നാലുവീതം ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായാണ് മത്സരം. മികച്ച് രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഓസ്ട്രേലിയയെക്കൂടാതെ ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ദക്ഷിണകൊറിയ, വിയറ്റ്നാം ടീമുകളാണ് ഏഷ്യയില്‍നിന്നുള്ളത്.ആഫ്രിക്കയില്‍നിന്ന് നാലും കോണ്‍കാകാഫില്‍നിന്ന് ആറും ടീമുകളുണ്ട്. ലാറ്റിനമേരിക്കൻ പ്രാതിനിധ്യം മൂന്നില്‍ ഒതുങ്ങിയപ്പോള്‍ ആതിഥേയരായ ന്യൂസിലൻഡ് ഓഷ്യാനിയ പ്രതിനിധികളായി. പതിവുപോലെ യൂറോപ്പില്‍നിന്നുമാണ് കൂടുതല്‍ ടീമുകള്‍, 12.ടൂര്‍ണമെന്റിന് ഇത്തവണ റെക്കോഡ് കാഴ്ചക്കാരുണ്ടാകുമെന്നാണ് ഫിഫ വിലയിരുത്തല്‍. 11 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റു. ബ്രസീല്‍, ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ ലോകകപ്പിനായി എത്തിക്കഴിഞ്ഞു.